തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാനുളള അനുമതി നൽകിക്കൊണ്ട് ഉത്തരവ് ഇറങ്ങി. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസിനായി പത്ത് ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. എഫ്എൽ 9 ലൈസൻസ് ഉളളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുളളൂ.ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. പാർക്കുകളിലെ ജീവനക്കാർക്ക് മാത്രമേ മദ്യം നൽകുകയുളളൂ.ഗുണമേന്മ ഇല്ലാത്ത മദ്യം വിളമ്പുന്നവർക്കെതിരെ പരാതി നൽകാവുന്നതാണ്. കമ്പനികളോട് ചേർന്ന് തന്നെയാകും മദ്യശാലകൾ പ്രവർത്തിക്കുന്നത്. പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്ന് ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.









