തിരുവനന്തപുരം: മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി കേരള പൊലീസ്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 123 പേർ അറസ്റ്റിലായി. മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.005 കിലോഗ്രാം), കഞ്ചാവ് (0.358 കിലോഗ്രാം), കഞ്ചാവ് ബീഡി (82 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവിനെത്തുടർന്നാണ് നടപടി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 16ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.