ദീപാവലി ആഘോഷത്തിനിടെ നാൽപ്പത്തിനാലുകാരനും അനന്തരവനായ പതിനാറുകാരനും വെടിയേറ്റ് മരിച്ചു. ഡൽഹി ഷഹ്ദാരയിൽ വ്യാഴാഴ്ചയാണ് സംഭവം. പണമിടപാട് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ പതിനേഴുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആകാശ് ശർമ, അനന്തരവനായ റിഷഭ് ശർമ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലീസ് വീണ്ടെടുത്തു. ആകാശ് ശർമ, റിഷഭ് ശർമ, ആകാശിന്റെ മകൻ ക്രിഷ് ശർമ എന്നിവർ വീടിന് മുൻവശത്തെ റോഡിൽ പടക്കം പൊട്ടിച്ചുനിൽക്കുന്നത് വീഡിയോയിൽ കാണാം. പതിനേഴ് വയസ്സ് തോന്നിക്കുന്ന ആൺകുട്ടി സ്കൂട്ടറിലെത്തി ഇവരുടെ സമീപത്തെത്തുന്നതും ആകാശിന്റെ കാൽക്കൽ തൊട്ട് വണങ്ങുന്നതും പരിസരത്തുനിന്ന വാടകക്കൊലയാളി ആകാശിന് നേർക്ക് വെടിയുതിർക്കുന്നതും കാണാം.
ആകാശിനുനേർക്ക് അയാൾ അഞ്ചുതവണ വെടിയുതിർത്തു.വെടിവെപ്പിൽ ആകാശിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് ശർമയ്ക്ക് വെടിയേറ്റത്. ആകാശിന്റെ അകന്ന ബന്ധുവായ പതിനേഴുകാരൻ ആകാശിന് 70,000 രൂപ ഒരുമാസം മുൻപ് വായ്പ നൽകിയിരുന്നു. പണം മടക്കി നൽകുകയോ ആകാശ് ഫോൺകോളുകൾ അറ്റൻഡ് ചെയ്യുകയോ ഉണ്ടാകാത്തതിനാലാണ് കൊലപാതകത്തിനായുള്ള പദ്ധതി 17കാരൻ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.