പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം. കായംകുളം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ നൗഫലിനെ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ഐപിസി 366, 376, 354, 323 എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി, എസ്‌ടി ആക്‌ട് 5എ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 സെപ്‌തംബർ അഞ്ചിനാണ് ആറന്മുളയിൽവച്ച് യുവതി പീഡനത്തിനിരയായത്. അടൂരിൽനിന്നും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന് കരുതിക്കൂട്ടി ശ്രമിക്കുകയായിരുന്നു. അക്രമം നടക്കുമ്പോൾ പെൺകുട്ടിക്ക് 19 വയസായിരുന്നു പ്രായം. യാത്രാ റൂട്ട് മാറ്റി ആറന്മുളയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. കോവിഡ് മൂലം അവശയായിരുന്ന പെൺകുട്ടി പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. കേസിനാവശ്യമായ തെളിവുകൾ മൊബൈൽ ഫോണിലൂടെ ശേഖരിച്ചാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും ചെയ്‌തിരുന്നു. ബലാത്സംഗം, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.