നിർമിതബുദ്ധി (എ.ഐ) യുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് കൃത്രിമ ഗർഭധാരണത്തിലൂടെ ലോകത്തിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പിന് (ഒരു ബീജം നേരിട്ട് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന രീതി-ICSI) പകരമാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്തിയത്. മെക്സിക്കോയിലാണ് ഈ രീതിയിൽ ആൺകുഞ്ഞ് ജനിച്ചത്. 1990-കൾ മുതൽ ലോകത്ത് ICSI രീതി ഉപയോഗിച്ച് വരുന്നുണ്ട്. സാധാരണയായി ഇത്തരം രീതി നടപ്പാക്കാൻ ഈ രംഗത്തെ ഒരു വിഗദ്ധന്റെ സഹായം ആവശ്യമാണ്. എന്നാൽ, പുതിയ സംവിധാനത്തിൽ ICSI നടപടിക്രമത്തിലെ 23 ഘട്ടങ്ങളും നിർമിതബുദ്ധിയുടെ സഹായത്തോടെ പൂർത്തിയാക്കാനാകും. 40-കാരിയായ സ്ത്രീയാണ് ഈ ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ഗർഭിണിയായത്. മുമ്പ് നടത്തിയ ഗർഭധാരണശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് ശേഷമാണ് ഇവർക്ക് ഈ രീതിയിൽ ഗർഭിണിയാകാൻ സാധിച്ചത്. ഈ സംവിധാനം ഉപയോഗിച്ച് ബീജസങ്കലനം ചെയ്ത അഞ്ച് അണ്ഡങ്ങളിൽ നാലെണ്ണവും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെ ബീജം തിരഞ്ഞെടുത്ത് ലേസർ ഉപയോഗിച്ച് അതിനെ നിശ്ചലമാക്കുന്നത് മുതൽ അണ്ഡലത്തിലേക്ക് കുത്തിവെയ്ക്കുന്ന പ്രക്രിയ ഉൾപ്പെടെ എല്ലാ ഘട്ടങ്ങളും ഓട്ടോമേറ്റഡ് സംവിധാനം കൈകാര്യം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്. മനുഷ്യനേക്കാൾ വേഗത്തിലും കൃത്യതയോടെയുമായിരുന്നു പ്രവർത്തനം. പുതിയ സംവിധാനം IVF-നെ അടിമുടി മാറ്റിമറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. നിർമിതബുദ്ധിയുടെ സഹായം തേടുന്നത് ലാബ് ജീവനക്കാരുടെ മേലുള്ള സമ്മർദം കുറയ്ക്കുന്നു. കൂടാതെ, അണ്ഡത്തിന്റെ അതിജീവനവും മെച്ചപ്പെട്ടേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ഒമ്പത് മിനിറ്റും 56 സെക്കൻഡുമാണ് ഈ പ്രക്രിയ പൂർത്തിയാക്കാൻ ഒരു അണ്ഡത്തിന് ആവശ്യമായി വരുന്നത്. നിലവിൽ, പരീക്ഷണഘട്ടമായതിനാൽ ICSI പ്രക്രിയേക്കാൾ ഒരൽപം സമയംകൂടെ പുതിയ സംവിധാനത്തിന് ആവശ്യം വരും. എന്നാൽ, ഭാവിയിൽ ഇത് വേഗത്തിലായേക്കുമെന്ന പ്രതീക്ഷയും ഡോക്ടർമാർ പങ്കുവയ്ക്കുന്നുണ്ട്.