കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡന്റുമായ ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. ഇന്നു പുലർച്ചെ നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. വീക്ഷണത്തിന്റെ മാനേജിങ് എഡിറ്ററാണ്. രാവിലെ 11 മണിയോടെ ഭൗതികദേഹം കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിക്കും. തുടർന്ന് വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരംവിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിലേക്കു കടന്നുവന്ന നേതാവാണ് ശൂരനാട് രാജശേഖരൻ. കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തുടർന്ന് കോൺഗ്രസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. ഒരു തവണ നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്