കണ്ണൂർ: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫിയെ (39) ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ശിക്ഷ വിധിച്ചത്. സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മുൻപ് 11കാരിയെ പീഡിപ്പിച്ചതിന് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ഈ കേസിലെ അതിജീവിതയായ പതിനാറുകാരിയെ പീഡിപ്പിച്ചത്. 2020ലെ ലോക്‌ഡൗൺ കാലത്ത് തുടങ്ങിയ പീഡനം 2021 ഡിസംബർ വരെ തുടർന്നു. പതിനൊന്നുകാരിയെ പീഡിപ്പിച്ചതിനു 2018ലാണ് ഇയാൾ അറസ്റ്റിലായത്.