ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി. ജി. ദീപക് കൊലക്കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരാണ് കേസിലെ ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ. വിചാരണക്കോടതി വെറുതെവിട്ട പ്രതികളെയാണ് ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.ആകെ പത്ത് പ്രതികളെയാണ് വിചാരണക്കോടതി നേരത്തെ വെറുതെവിട്ടത്. പ്രതികൾ ഓരോ ലക്ഷം രൂപ പിഴയും അടക്കണം.ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. 2015 മാർച്ച് 24-നാണ് ദീപക് കൊല്ലപ്പെട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്റെ കുടുംബവും നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്.