ആളിക്കത്തിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിൽ ‘L2 എമ്പുരാന്റെ’ (L2 Empuraan) റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുന്നു. അവധിദിനമായിട്ടു കൂടി സിനിമ റീ-സെൻസറിങ് പൂർത്തിയായി എന്ന് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മൂന്നു മിനിറ്റ് നീളം കുറച്ച ‘L2 എമ്പുരാൻ’ എത്രയും വേഗം തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന. ചിത്രത്തിൽ വിവാദ ഭാഗങ്ങൾ എടുത്തുമാറ്റാൻ 17 വെട്ടുകൾ വരുന്നു എന്ന് കേട്ടത് മുതൽ, സിനിമയുടെ ആദ്യ പതിപ്പ് കാണാനുള്ള തിരക്ക് തിയേറ്ററുകളിൽ അനുഭവപ്പെട്ടു. ആദ്യ ദിനത്തെക്കാൾ രണ്ടാം ദിനം കളക്ഷൻ കുറഞ്ഞുവെങ്കിൽ, മൂന്നും നാലും ദിനം കുതിച്ചു പാഞ്ഞ കളക്ഷൻ റിപോർട്ടുകൾ എത്തിക്കഴിഞ്ഞു
വിവാദങ്ങൾക്കിടെ മോഹൻലാൽ പുറത്തിറക്കിയ ഫേസ്ബുക്ക് പ്രസ്താവനയും ശ്രദ്ധ നേടിയിരുന്നു. പരസ്യ ഖേദപ്രകടനമായി മാറി മോഹൻലാലിന്റെ പോസ്റ്റ്. സിനിമ മലയാളത്തിന് പുറമേ, മറ്റു നാല് ഭാഷകളിൽ കൂടി മൊഴിമാറ്റം ചെയ്ത് പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്യുകയായിരുന്നു. വിവാദം കൊഴുത്തതോടെ, പാൻ ഇന്ത്യൻ ലേബലിനു മങ്ങലേറ്റു എന്നും വിവരമുണ്ട്. ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സിനിമയുടെ പ്രമേയത്തിൽ ഏകപക്ഷീയമായി ഉൾക്കൊളിച്ചതാണ് വിവാദങ്ങളുടെ തുടക്കം. മോഹൻലാലിന്റെ പോസ്റ്റ് ഷെയർ ചെയ്യുകയല്ലാതെ, സംവിധായകൻ പൃഥ്വിരാജ് സുകുമാരന്റേതായി യാതൊരു വിശദീകരണവും ഉണ്ടായില്ല
ആദ്യ ദിനം ഇന്ത്യയിലുടനീളം 21 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രമാണ് ‘L2 എമ്പുരാൻ’. എന്നാൽ, വിവാദം കത്തിക്കയറിയത്തോടു കൂടി രണ്ടാം ദിനം കളക്ഷനിൽ പകുതിയോളം ഇടിവ് രേഖപ്പെടുത്തി 11.1 കോടിയായി മാറി. ഇത് രണ്ടും പ്രവർത്തി ദിനങ്ങളായിരുന്നു എന്ന് കൂടിയുണ്ട്. എന്നാൽ, വീക്കെൻഡ് ഞായറാഴ്ച ദിവസങ്ങളിൽ എമ്പുരാൻ വീണ്ടും ബോക്സ് ഓഫീസിന്റെ പിടിച്ചു കുലുക്കി എന്ന് വേണം ബോക്സ് ഓഫീസ് പ്രതികരണത്തിൽ നിന്നും മനസിലാക്കാൻ
മൂന്നാം ദിനമായ മാർച്ച് 29 ശനിയാഴ്ച 13.25 കോടി ആയിരുന്നു ‘L2 എമ്പുരാൻ’ ബോക്സ് ഓഫീസ് കളക്ഷൻ. ഇത് ഭാഷാടിസ്ഥാനത്തിൽ തിരിച്ചാൽ ഏറ്റവും കൂടുതൽ കളക്ഷൻ രേഖപ്പെടുത്തിയത് കേരളത്തിൽ നിന്നും തന്നെ. മലയാളം 12.15 കോടി, കന്നഡ 0.03 കോടി, തെലുങ്ക് 0.27 കോടി, തമിഴ് 0.4 കോടി, ഹിന്ദി 0.4 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ഇത് വെള്ളിയാഴ്ച രേഖപ്പെടുത്തിയ ബോക്സ് ഓഫീസ് കളക്ഷനെക്കാൾ 19.37% കൂടുതലുണ്ട് എന്ന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ രേഖപ്പെടുത്തുന്ന വെബ്‌സൈറ്റായ sacnilk.com നിരത്തിയ കണക്കുകൾ പറയുന്നു
ഞായറാഴ്ചയിലെ ‘L2 എമ്പുരാൻ’ കളക്ഷൻ വീണ്ടും ഉയർന്നു. രാജ്യത്തെ വിവിധ ഭാഷകളിൽ നിന്നുമായി 14 കോടിയാണ് കളക്ഷൻ ഇനത്തിലെ വരുമാനം. മലയാളം 13 കോടി, കന്നഡ 0.04 കോടി, തെലുങ്ക് 0.31 കോടി, തമിഴ് 0.45 കോടി, ഹിന്ദി 0.2 കോടി എന്നിങ്ങനെയാണ് കണക്കുകൾ. അഞ്ചാം ദിവസമായ തിങ്കളാഴ്ച പെരുന്നാൾ അവധിയെങ്കിലും, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇനിയും തിയേറ്റർ പ്രതികരണം ഉയർന്നിട്ടില്ല. എന്നാൽ വൈകുന്നേരവും രാത്രിയും കൂടിയുള്ള ടിക്കറ്റ് കളക്ഷൻ ഈ ദിവസവും നിർണായകമായേക്കും
ഈ നേരം വരെയും തിയേറ്റർ കളക്ഷൻ ഇനത്തിൽ ഇന്ത്യയിൽ നിന്നും 60.06 കോടി രൂപ L2 എമ്പുരാൻ കളക്ഷൻ ഇനത്തിൽ നേടിക്കഴിഞ്ഞു. പ്രീ-സെയിൽസ് ഇനത്തിൽ സിനിമ ആദ്യ രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി എത്തിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസിന്റെ സുഭാസ്കരൻ, ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മൂന്നു ദിവസം കൊണ്ട് വിദേശ കളക്ഷൻ ഇനത്തിൽ 10 മില്യൺ ഡോളർ (85.55 കോടി രൂപ) ആണ് സിനിമയുടെ കളക്ഷൻ എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു