മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്‌പൂരിലെ ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചു. രാവിലെ നാഗ്‌പൂർ വിമാനത്താവളത്തിലെത്തിയ മോദിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് സ്വീകരിച്ചത്. ആർഎസ്‌എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. 2013ലാണ് അവസാനമായി മോദി ആർഎസ്‌എസ് ആസ്ഥാനത്തെത്തിയത്. സന്ദർശനത്തിനിടെ ആർഎസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്‌മൃതി മന്ദിരത്തിൽ പ്രധാനമന്ത്രി പുഷ്‌പങ്ങൾ അർപ്പിച്ചു. ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതും ഒപ്പമുണ്ടായിരുന്നു. ഭരണഘടനാ ശിൽപി ഡോ.ബി ആർ അംബേദ്‌കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും അദ്ദേഹം സന്ദർശിച്ചു. ആർഎസ്‌എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ സ്‌മരണയ്ക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാഗമായി നിർമിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി പങ്കെടുക്കും.
പ്രധാമന്ത്രിയുടെ സന്ദർശനം ചരിത്രപരമെന്നാണ് ആർഎസ്‌എസ് പ്രതികരിച്ചത്. ആർഎസ്‌എസിന്റെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിച്ചുവെന്ന് ആർഎസ്‌എസ് നേതാവ് അശുതോഷ് അദോനി പറഞ്ഞു. രാജ്യത്തെ സേവിക്കാൻ ആർഎസ്‌എസ് പ്രചോദനമെന്നാണ് മോദി വിസിറ്റേഴ്‌സ് ബുക്കിൽ കുറിച്ചത്. ആർഎസ്‌എസ് നൂറ് വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിലാണ് മോദിയുടെ സന്ദർശനം. വാർഷികാഘോഷങ്ങൾ ഒക്‌ടോബറിലാണ് ആരംഭിക്കുന്നത്. ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചതിന്റെ വിവരങ്ങളും ചിത്രങ്ങളും മോദി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.