അവധിക്കാലത്ത് വാഹനം ഓടിക്കാൻ നല്‍കി കുട്ടികളോടുള്ള സ്നേഹം കാണിക്കേണ്ടെന്ന മുന്നറിയിപ്പുമായി എം.വി.ഡി. മധ്യവേനല്‍ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് മോട്ടോർവാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019 -ല്‍ രാജ്യത്ത് 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് വാഹനാപകടങ്ങളിൽപ്പെട്ട് മരിച്ചത്. അതുകൊണ്ടുതന്നെ 2019ല്‍ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയത് ജുവനൈല്‍ ഡ്രൈവിങ്ങിനാണ. ലൈസൻസ് ഇല്ലാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവു ശിക്ഷയും 25,000 രൂപ പിഴ വേറെയും ലഭിക്കും. നിയമലംഘനം നടത്തിയതിന് 12 മാസത്തേക്ക് വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കില്‍ 25 വയസ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ. 2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും വാഹനം ഒാടിച്ച പ്രായപൂർത്തിയാകാത്ത ആളും ശിക്ഷയ്ക്ക് അർഹനാണെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.