കൊല്ലം: കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കിന് തുടക്കമായി. എന്നത്തേയും പോലെ ആയിരങ്ങളാണ് ഇഷ്ടദേവതയ്ക്ക് മുന്നിൽ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്നത്. അഞ്ചുതിരിയിട്ട വിളക്കേന്തി സ്ത്രീ വേഷമണിഞ്ഞ് തൊഴു കൈയ്യോടെ നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്കെത്തുന്നത്. പുരുഷന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്കെടുക്കുന്ന ആചാരമുള്ള ഏക ക്ഷേത്രമാണ് കൊറ്റൻകുളങ്ങര ദേവീക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറയിൽ ദേശീയപാതയോരത്തുള്ള കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലാണ് ഈ അത്യപൂർവ്വ ഉത്സവം നടക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നാടുകളില്‍ നിന്ന് ഇവിടെ പുരുഷന്‍മാര്‍ അംഗനമാരായി വിളക്കെടുക്കാന്‍ എത്തുന്നു. വർഷം തോറും മലയാളമാസം മീനം 10 നും 11 നും നടക്കുന്ന ചമയവിളക്ക് ലിംഗസമത്വത്തിന്‍റെ പൗരാണികമായ ഹൈന്ദവ മാതൃക കൂടിയാണ്. കേരളത്തിൽ രണ്ടുനാൾ ഒരേ ചടങ്ങുകൾ അവർത്തിക്കുന്ന ഉത്സവവും വേറെ എങ്ങും ഇല്ല. അഭീഷ്‌ടകാര്യ സിദ്ധിയ്ക്കായിട്ടാണ് പുരുഷന്മാർ വ്രതം നോറ്റ് പെൺവേഷം കെട്ടി ദേവീപ്രീതിയ്ക്കായി വിളക്കെടുക്കുന്നത്. കുട്ടികൾ മുതൽ വയോധികർ വരെ സ്ത്രീവേഷം അണിഞ്ഞ് വിളക്കെടുക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്ന് എത്തുന്നവരും നിരവധിയാണ്. ഇന്നലെ വൈകിട്ട് തുടങ്ങിയ ചമയവിളക്ക് നാളെ പുലർച്ചെ ആറാട്ടോടെ സമാപിക്കും.