ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാസലഹരിയുടെ സാന്നിധ്യമില്ലെന്ന് തെളിഞ്ഞതോടെ വളരെ ആസൂത്രിതമായി, പുതിയ കത്തിവാങ്ങിയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് അനുമാനം
കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകൾ ഷിബില(24)യെ കുത്തിക്കൊന്ന ഭർത്താവ് പുതുപ്പാടി തറോൽമറ്റത്തുവീട്ടിൽ യാസർ(26) രാത്രി 12 മണിയോടെയാണ് പിടിയിലായത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേൽപ്പിച്ച് കാറിൽ രക്ഷപ്പെട്ട യാസിറിനെ മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഇയാൾ ലഹരിക്കടിമയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത യാസറിനെ താമരശ്ശേരി പോലീസിന് കൈമാറി. തുടർന്നാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്.
കൈയിൽക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസർ ഷിബിലയെ കുത്തിയത്. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മൂവരെയും ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷിബിലയുടെ ജീവൻ രക്ഷിക്കാനായില്ല.
വീട്ടുകാർക്ക് ഇഷ്ടമില്ലാതെ സ്നേഹിച്ച് വിവാഹംകഴിച്ച് ഒരുമിച്ചുകഴിയുകയായിരുന്നു ഷിബിലയും യാസറും. വിവാഹത്തിനുമുൻപേ യാസർ ലഹരിക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതാണ് ഇവരുടെ വിവാഹത്തെ ഷിബിലയുടെ കുടുംബം എതിർക്കാൻ കാരണമായത്. യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം സഹികെട്ടാണ് ഷിബില ഒരുമാസംമുൻപ് സ്വന്തംവീട്ടിലേക്ക് മടങ്ങിയെത്തിയത്
സ്വന്തംവീട്ടിലെത്തി, അകന്നുകഴിയുമ്പോഴും ഫോൺവിളിച്ചും സാമൂഹികമാധ്യമങ്ങൾ വഴിയും യാസർ ഉപദ്രവം തുടർന്നതോടെയാണ് ഷിബിലയും വീട്ടുകാരും താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഫെബ്രുവരി 28-ന് പരാതി നൽകിയത്. എന്നാൽ, തുടർനടപടി മധ്യസ്ഥചർച്ചയിലൊതുങ്ങി. അടിവാരത്തെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമെന്നോണമാണ് യാസർ ഷിബിലയുടെ വസ്ത്രങ്ങൾ കൂട്ടിയിട്ടുകത്തിച്ച്, ഈ ദൃശ്യങ്ങൾ വാട്സാപ്പിൽ പങ്കുവെക്കുകയും ചെയ്തു.