ഓയൂർ(കൊല്ലം): ഓടനാവട്ടത്ത് അമ്മയോടൊപ്പം വീടിന്റെ അടുക്കളഭാഗത്ത് ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കുണ്ട്. മുഖത്തെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ട്. കണ്ണിലെ കൃഷ്ണമണിക്കാണ് പരിക്ക്.ഏരൂർ പത്തടി കൊച്ചുവിളവീട്ടിൽ ഷൈൻഷായുടെയും അരുണിമയുടെയും മകൻ ആദം റഹാനെയാണ് നായ കടിച്ചത്. കഴിഞ്ഞദിവസം അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരഴികത്ത് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അമ്മ കുട്ടിക്ക് ആഹാരം കൊടുക്കുന്നതിനിടയിൽ നായ ആക്രമിക്കുകയായിരുന്നു.
അമ്മ നായയെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആദ്യം താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.