ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു. നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE) എന്ന ഉപകരണം ഉപയോഗിച്ചാണ് നാസ ഈ പരീക്ഷണം നടത്തിയത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആദ്യത്തെ ഉപകരണമാണിത്.
എന്താണ് LuGRE?
ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്ന ഉപകരണമാണ് ലൂണാർ ജിഎൻഎസ്എസ് റിസീവർ എക്സ്പിരിമെന്‍റ് (LuGRE). ഭൂമിയിൽ സ്മാർട്ട്‌ഫോണുകൾ മുതൽ വിമാനങ്ങൾ വരെ നാവിഗേറ്റ് ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ജിഎൻഎസ്എസ് സിഗ്നലുകൾക്ക് സമാനമാണിത്. ഭൂമിയിൽ നിന്നുള്ള നാവിഗേഷൻ സിഗ്നലുകൾ ചന്ദ്രനിൽ സ്വീകരിക്കാനും നിരീക്ഷിക്കാനും കഴിയുമെന്ന് LuGRE പരീക്ഷണം തെളിയിച്ചു.
നാസയുടെ ആർട്ടെമിസ് പ്രോഗ്രാം പോലുള്ള ഭാവി ദൗത്യങ്ങൾക്ക് കൃത്യമായ സ്ഥാനം, വേഗത, സമയം എന്നിവ നൽകുന്നതിലൂടെ മികച്ച നാവിഗേഷൻ സംവിധാനങ്ങൾ നൽകാൻ ഈ പരീക്ഷണം സഹായിക്കും. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദൗത്യങ്ങളിൽ നാവിഗേഷൻ കൂടുതൽ കൃത്യവും എളുപ്പവുമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലൂണാർ ലാൻഡർ ഉപയോഗിച്ചാണ് നാസ ചന്ദ്രനിൽ LuGRE സ്ഥാപിച്ചത്. മാർച്ച് 2-ന് ബ്ലൂ ഗോസ്റ്റ് ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി. അതിനൊപ്പം അയച്ച 10 നാസ പേലോഡുകളിൽ ഒന്നായിരുന്നു LuGRE. ചന്ദ്രനിൽ ഇറങ്ങിയ ഉടൻ തന്നെ നാസ ശാസ്ത്രജ്ഞർ ഉപകരണം പ്രവർത്തിപ്പിച്ചു. 2.25 ലക്ഷം മൈൽ അകലെയുള്ള ചന്ദ്രനിൽ നിന്ന് ഭൂമിയുടെ ജിഎൻഎസ്എസ് സിഗ്നലുകൾ പകർത്തിയാണ് ലുഗ്രെ അതിന്‍റെ സ്ഥാനവും സമയവും നിർണ്ണയിച്ചത്. ഈ പരീക്ഷണം 14 ദിവസം തുടരും.
ചന്ദ്രനിൽ ജിഎൻഎസ്എസ് സിഗ്നലുകൾ വിജയകരമായി സ്വീകരിക്കാനും നിരീക്ഷിക്കാനും കഴിയുമെന്നത് ചാന്ദ്ര പര്യവേഷണ രംഗത്ത് വലിയ മുന്നേറ്റമാണ്. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാകുമെന്നാണ് നാസയുടെ പ്രതീക്ഷ. ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള സിസ്ലൂണാർ സ്ഥലത്തും ഈ സിസ്റ്റം പ്രവർത്തിക്കും.