കരുവാരക്കുണ്ടിൽ കടുവയിറങ്ങിയെന്നവകാശപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കരുവാരക്കുണ്ട് സ്വദേശി ജെറിൻ അറസ്റ്റിൽ. വനംവകുപ്പിന്റെ പരാതിയിലാണ് നടപടി. ഇന്നലെയാണ് ജെറിൻ നാട്ടിൽ കടുവയെ കണ്ടെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇത് ദൃശ്യമാധ്യമങ്ങളിൽ വാർത്തയായി വരികയും ചെയ്തു. താൻ നേരിട്ട് പകർത്തിയതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ജെറിൻ കടുവയെ കണ്ട അനുഭവം ചാനലുകളോട് ഫോണിൽ വിശദമായി പ്രതികരിക്കുകയും ചെയ്തിരുന്നു
ഇതിന് പിന്നാലെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിലാണ് ജെറിൻ കുറ്റസമ്മതം നടത്തിയത്. കടുവയുടെ ദൃശ്യങ്ങൾ താൻ എഡിറ്റ് ചെയ്താണെന്ന് ഇയാൾ സമ്മതിക്കുന്നുണ്ട്.
തുടർന്നാണ് വനംവകുപ്പ് പോലീസിൽ പരാതി നൽകുന്നത്. ജനങ്ങളിൽ ഭീതിപടർത്തൽ, സർക്കാർ വകുപ്പുകളെ തെറ്റിദ്ധരിപ്പിക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.