തൃശൂർ: അന്തിക്കാട് മനക്കൊടിയിൽ വച്ച് യുവാവിനെ ആക്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ പ്രത്യുഷ് (26), കിരൺ (20) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 28 ന് രാവിലെ സ്കൂട്ടറിൽ വരികയായിരുന്ന മനക്കൊടി സ്വദേശി അക്ഷയ് (25) നെയാണ് മനക്കൊടി കുന്ന് സെന്‍ററിൽ വെച്ച് തുറിച്ചു നോക്കിയെന്ന കാരണത്താൽ മുഖത്തും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രത്യുഷിന്‍റെ പേരിൽ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസും അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസും ഒരു കവർച്ച കേസും മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസുമുണ്ട്. കിരണിന്‍റെ പേരിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളുമുണ്ട്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ, ജോസി, പൊലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.