ഡ്രൈവിങ് ലൈസൻസിനുശേഷം കേരളത്തിലെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (RC) ഇന്ന് മുതൽ ഡിജിറ്റലാകുന്നു. മാർച്ച് 1 ശനിയാഴ്ച മുതൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുമെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ആർസി ബുക്കിന്റെ ഡിജിറ്റൽ പകർപ്പ് ഇപ്പോൾ കേന്ദ്ര സർക്കാർ മൊബൈൽ ആപ്പുകളായ ഡിജി ലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ സി ഡിജിറ്റൽ പകർപ്പ് ലഭിക്കും . ഇതുവഴി വാഹന ഉടമകൾക്ക് എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് ഉപയോഗിക്കാനാകും. ഡിജിറ്റൽ പകർപ്പുകൾ ബാങ്ക് ഹൈപ്പോഥിക്കേഷനുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ എംവിഡി പൂർത്തിയാകുന്നതോടെ ആർസി ബുക്കുകൾ ഓൺലൈനിൽ ലഭ്യമാകും. കാക്കനാട്ടെ അച്ചടി കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിയതും 10 കോടി രൂപയുടെ കുടിശ്ശിക ഉണ്ടായതുമാണ് കാർഡ് വിതരണം നിർത്താൻ കാരണം. അതിനാൽ അച്ചടി ചെലവ് ഒഴിവാക്കി പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ആർ സി ഡിജിറ്റലായി മാറിയതോടെ അച്ചടി ചെലവ് മൂലം സർക്കാറിന് ലഭിക്കുന്ന സാമ്പത്തിക നേട്ടം വാഹന ഉടമയ്ക്ക് ലഭിക്കില്ല. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ സർക്കാരിന് നഷ്ടം ഉണ്ടാകരുതെന്ന നിലപാട് എടുത്തതിനെ തുടർന്നാണ് ഈ രീതി.