പൊന്നാനി:അടുത്ത കാലത്തായി പൊന്നാനിയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ലഹരി ഉപയോഗത്തെ തുടർന്നുള്ള അക്രമ സംഭവങ്ങളില്‍ കടുത്ത നടപടിയുമായി പൊന്നാനി പോലീസ് രംഗത്ത്.ലഹരിക്കെതിരെ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടന്നു വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പൊന്നാനി പോലീസ് നടപടി ശക്തമാക്കിയത്.പൊന്നാനിയിൽ കഞ്ചാവ് വിൽപന നടത്തുന്നവര്‍ക്കായി നടത്തിയ തിരച്ചിലിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതിയുമായി 2 പേര്‍ പിടിയിലായിരുന്നു.പൊന്നാനി സ്വദേശികളായ അൻസാർ എന്ന കുള്ളൻ അൻസാറിനെയും,ഉമ്പായി അൻസാറിനെയുമാണ് മുല്ല റോഡിൽ കടലോര മേഖലയിൽ നിന്നും പൊന്നാനി പോലീസ് പിടികൂടിയത്.
പിന്നീട് കഞ്ചാവുമായി പിടിയിലായവരെ പോലിസിന് ഒറ്റി കൊടുത്തു എന്ന് ആരോപിച്ച് അർധരാത്രിയോടെ സംഘം ചേർന്ന് വടിവാളുമായി എത്തി ഇവരെ അറസ്റ്റ് ചെയ്ത പരിസരത്തെ രണ്ട് വീടുകൾ ആക്രമിച്ച് ജനൽ ചില്ലുകളും കുടിവെള്ള പൈപ്പുകളും തകർത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ നേരത്തെ പിടിയിലായ കുള്ളൻ അൻസാറിനെയും ,ഉമ്പായി അൻസറിനെയും,പൊന്നാനി ബസ്റ്റാന്റ് പരിസരത്ത് താമസിക്കുന്ന പീക്കിരി നിസാം എന്ന് വിളിക്കുന്ന നിസാമുദ്ധീനെയുമാണ് പൊന്നാനി സിഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ് ഐ.ആനന്ദ്,എ.എസ്.ഐ. മധുസൂദനൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ,സെബാസ്റ്റ്യൻ,മനോജ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.പൊന്നാനിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമിനെ മാരകായുധങ്ങള്‍ കൈവശം വെച്ചതിന് ആയുധ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.