വിദ്വേഷ പരാമര്‍ശത്തിന് റിമാന്‍ഡിലായ പി.സി.ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതി നടപടി പി.സി.ജോര്‍ജിന്‍റെ ആരോഗ്യനില പരിഗണിച്ചാണ്. മാർച്ച് 10 വരെയായിരുന്നു കോടതി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത് . എന്നാല്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോര്‍ജ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. തുടർ ചികിത്സ അനിവാര്യമാണെന്നും ജാമ്യത്തിന് അർഹതയുണ്ടെന്നും പിസി ജോർജ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. മുൻപും സമാന കേസുകളിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ പിസി ജോർജിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു. കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പിസി ജോർജിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.