അവഗണനയിൽ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി.
രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവസം വൈകുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് ദുരന്ത ഭൂമിയിൽ പ്രതിഷേധം നടത്താൻ ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്. രാവിലെ 9 മണി മുതൽ ചൂരൽ മലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. ഇത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പുനരധിവാസം വൈകുന്നതിനൊപ്പം 5 സെൻറ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധമുണ്ട്