തിരുവനന്തപുരം: കിഫ്ബി പദ്ധതികളിൽ നിന്ന് വരുമാനം കണ്ടെത്തുന്ന സർക്കാർ നീക്കത്തിന് എൽ.ഡി.എഫ്. പിന്തുണ. വൻകിട പദ്ധതികൾ വഴി ജനങ്ങൾക്ക് ദോഷം വരാത്ത നിലയിൽ വരുമാന സ്രോതസ് കണ്ടെത്തണമെന്നും കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും എൽ.ഡി.എഫ്. സർക്കാരിനോട് സർക്കുലറിൽ ആവശ്യപ്പെട്ടു. കിഫ്ബി ടോളുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. അത് എൽ.ഡി.എഫിന്റെ നയമല്ലെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആദ്യഘട്ടത്തിൽ പ്രതികരിച്ചത്. സി.പി.ഐയും ആർ.ജെ.ഡിയുമടക്കമുള്ള ഘടകകക്ഷികളും ഇക്കാര്യത്തിൽ തുടക്കം മുതലേ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ എൽ.ഡി.എഫ്. യോഗത്തിൽ ഇത് ചർച്ച ചെയ്യാതെ സർക്കുലർ ഇറക്കുകയായിരുന്നു. മദ്യനിർമാണശാല അനുവദിക്കുമ്പോൾ ജലത്തിന്റെ വിനിയോഗത്തിൽ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാൻ പാടില്ലെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.