തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ മർദിച്ച് സഹപാഠിയുടെ അച്ഛൻ. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് പികെഎസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ക്ലാസ് ലീഡറായ വിദ്യാർത്ഥി ബഹളം വെച്ച സഹപാഠിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് അച്ഛന്റെ മർദനം. ഈ മാസം 6-ന് സംഭവിച്ച മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.സംഭവത്തിൽ സഹപാഠിയുടെ പിതാവ് മുള്ളുവിള സ്വദേശി സോളമനെതിരെ (48) കാഞ്ഞിരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റ വിദ്യാർത്ഥി കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.സോളമൻ കുട്ടിയുടെ ഷർട്ടിൽ കുത്തിപ്പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ വീണ്ടും മർദിച്ചു. അവശനായ കുട്ടി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വിശദമായ പരിശോധനയ്ക്കു ശേഷം കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് പരാതിപ്പെട്ടിട്ടും കേസ് രജിസ്‌റ്റർ ചെയ്യാൻ പൊലീസ് വിമുഖത കാട്ടിയതായി പരാതിയുണ്ട്. പിന്നീട് ഡിവൈഎസ്‌പി ഉൾപ്പെടെ മേലധികാരികൾക്ക് പരാതി നൽകിയ ശേഷമാണ് കേസെടുത്തത്. പ്രതി സോളമൻ കെഎസ്ഇബി ജീവനക്കാരനാണ്