കോഴിക്കോട്: അരയിടത്തുപാലം ഓവർ ബ്രിഡ്‌ജിന് സമീപം ഇന്നലെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അപകടത്തിൽ പരിക്കേറ്റ് 54പേരാണ് ഇന്നലെ ചികിത്സ തേടിയത്. ഇതിൽ 12പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.വിദ്യാർത്ഥികളടക്കം തിങ്ങിനിറഞ്ഞ് പോവുകയായിരുന്ന ബസ് ഡിവെെഡറിലെ പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിൽ അപകടസമയത്ത് കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി. പൊലീസ് സ്റ്റേഷനും ആശുപത്രിയും അടുത്തുള്ളത് രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കി. പാളയം ബസ് സ്റ്റാൻഡിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വെർടെക്സ് ബസാണ് ഇന്നലെ വെെകിട്ട് 4.10ഓടെ അപകടത്തിൽപ്പെട്ടത്.കോഴിക്കോട് ഭാഗത്തേക്ക് വരുന്ന കാറിനെ ഓവർടേക്ക് ചെയ്ത ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ബൈക്കിനെ ഇടിക്കാതിരിക്കാനായി ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഡിവൈഡറിലെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ സമീപത്തുള്ള കാറിന് മുന്നിലേക്കാണ് വീണത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ തുടയെല്ലിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. ബൈക്ക് പൂർണമായും നശിക്കുകയും ബസിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തിട്ടുണ്ട്.അപകട സമയത്ത് മറ്റ് വാഹനങ്ങൾ ഇടിച്ചുകയറിയിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് കൂടുതൽ മലക്കം മറിയാത്തതും യാത്രക്കാർക്ക് പരിക്ക് കുറയാൻ സഹായകരമായി. അപകടം നടന്ന് ഉടൻ പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തലകീഴായി മറിഞ്ഞ ബസ് സ്ഥലത്ത് നിന്നും നീക്കി 6.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.