പൊന്നാനി : കർഷകർക്കുള്ള വളം വിതരണത്തെ ച്ചൊല്ലി നഗരസഭ കൗൺസിലിൽ വാക്പോര്. വളം വിതരണം സുതാര്യമല്ലെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്ക്കരിച്ചുപൊന്നാനി നഗരസഭയിൽ തെങ്ങ് കർഷകർക്കുള്ള വളത്തിൻ്റെ സബ്സിഡി നൽകുന്നതിൽ നഗരസഭ ഭരണ സമിതി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്.നേരത്ത 25 ശതമാനം ഉപഭോക്തൃ വിഹിതം അടച്ച് വളം നൽകിയിരുന്നതിന് പകരം തുക പൂർണമായും അടച്ച് വളം വാങ്ങുകയും പിന്നീട് അക്കൗണ്ട് വഴി സബ്സിഡി ലഭ്യമാക്കുകയും ചെയ്യുന്ന രീതി കർഷകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്. മറ്റു പഞ്ചായത്തുകളിൽ കർഷകർ പുറമെ നിന്ന് വളം വാങ്ങിയ ശേഷം ജി.എസ്.ടി ബിൽ ഉൾപ്പെടെ സമർപ്പിച്ച് സബ്സിഡി കൈപറ്റുകയാണ് ചെയ്യുന്നത്. എന്നാൽ പൊന്നാനിയിൽ സർവ്വീസ് സഹകരണ ബാങ്ക് മറ്റൊരു ഇടനിലക്കാരനെ ഏൽപ്പിച്ച് വളം നഗരസഭ വിതരണം ചെയ്യുമ്പോൾ മുഴുവൻ പണവും ബാങ്കിൽ അടക്കുകയും പിന്നീട് സബ്സിഡി നൽകുകയും ചെയ്യുന്നത് അഴിമതിക്ക് കളമൊരുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ഇതോടെ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോരുണ്ടാവുകയും പ്രതിപക്ഷം കൗൺസിൽ ബഹിഷ്ക്കരിക്കുകയുമായിരുന്നു.കർഷകരുടെ കഴുത്തറുക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്നും, കർഷകർക്ക് പൊതു വിപണയിൽ നിന്ന് ഗുണമേന്മയേറിയ വളം കുറഞ്ഞ നിരക്കിൽ വാങ്ങാമെന്നിരിക്കെ സി.പി.എം അധീനതയിലുള്ള സർവ്വീസ് സഹകരണ ബാങ്കിനെ ചുമതല ഏൽപ്പിച്ചത് അഴിമതിക്ക് ഭരണ സമിതി കൂട്ടുനിൽക്കാനെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.കർഷകർക്കുള്ള വളം വിതരണം സമയബന്ധിതമായി നടക്കാത്തതും ഭരണസമിതിയുടെ വീഴ്ചയാണെന്ന് യുഡിഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.