തിരുവനന്തപുരം: വസ്തു തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ ഡി വിജയകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് കൈക്കൂലി വാങ്ങവെ വിജയകുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.പഴയകുന്നുമ്മേൽ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തിയെങ്കിലും, വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല.വിവരം അന്വേഷിച്ച് വെള്ളിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനിൽ നിന്നും വില്ലേജ് ഓഫീസറായ വിജയകുമാർ 2000 രൂപ കൈക്കൂലി വാങ്ങി. ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ 5000 രൂപ കൂടി കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കുകയുള്ളുവെന്ന് പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. ഇതോടെ പരാതിക്കാരൻ വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.സൂപ്രണ്ടിന്റെ നിർദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് രാവിലെ 11.40 മണിയോടുകൂടി പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവേ വിജയകുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐപിഎസ് പറഞ്ഞു.