മർദനത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ അതിവേഗം പിടികൂടി കൂടൽ പൊലീസ്. കോന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൂടൽ കലഞ്ഞൂർ കഞ്ചോട് അലിയാത്ത് വീട്ടിൽ മനു (36) വിനെ കൊലപ്പെടുത്തിയ പ്രതിയെ അതിവേഗം പിടികൂടിയത്.
ശനിയാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയും ഇതിനിടെയുണ്ടായ മർദനത്തിനിടെ കൂടൽ സ്വദേശി മനു കൊല്ലപ്പെടുകയുമായിരുന്നു. കലഞ്ഞൂർ ഒന്നാംകുറ്റി കൊച്ചുപുത്തൻ വീട്ടിൽ ശിവപ്രസാദ് (36) ആണ് മനുവിനൊപ്പം മദ്യപിച്ചിരുന്നത്. മദ്യപാനം ഒടുവിൽ വാക്കുതർക്കത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. പരുക്കേറ്റ മനുവിനെ പ്രതി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം സ്ഥലത്തുനിന്നു കടന്നുകളയുകയായിരുന്നു
വിവരമറിഞ്ഞയുടൻ കൂടൽ പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. തുടർന്ന് നടത്തിയ തിരിച്ചിലിനൊടുവിൽ കുമ്പഴയിൽനിന്നു മണിക്കൂറുകൾക്കുള്ളിൽ ശിവപ്രസാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബന്ധുവീട്ടിൽ നിന്നാണ് ശിവപ്രസാദിനെ പൊലീസ് പിടികൂടിയത്.