വധശിക്ഷയ‌്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് യമനിൽ നിന്നെത്തിയ ദിനേശൻ. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ഫയലുകൾ കൃത്യമായി തയ്യാറാക്കപ്പെടുന്നുണ്ടെന്നും, നിമിഷയുടെ മാതാവിനെ കണ്ടിരുന്നുവെന്നും ദിനേശൻ പ്രതികരിച്ചു. പത്ത് വർഷത്തിലധികം യമനിൽ കുടുങ്ങിപ്പോയ തൃശൂർ സ്വദേശി കെ.കെ. ദിനേശൻ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കുന്ന മലയാളി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം തന്നെയാണ് ദിനേശനും തുണയായത്. യമനിലെ മലയാളികൾക്കിടയിൽ നിമിഷ പ്രിയയുടെ മോചനം വലിയ ചർച്ചയാണെന്നും ദിനേശൻ പറയുന്നു. വധശിക്ഷ നടപ്പിലാക്കാനാണെങ്കിൽ വളരെ മുമ്പേ ആകാമായിരുന്നു. നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമായ കാര്യമാണെന്നും ദിനേശൻ വ്യക്തമാക്കി.
2014ലാണ് ജോലി തേടി ദിനേശൻ യമനിലെത്തിയത്. പിന്നാലെ യുദ്ധം പൊട്ടിപുറപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ കുടുങ്ങി. ആദ്യത്തെ രണ്ടുവർഷം ഫോണിൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ആ വിളിയും നിലച്ചു. 2021ൽ ദിനേശനെ നാട്ടിലെത്തിക്കാൻ തീവ്രശ്രമങ്ങൾ ആരംഭിച്ചു. യമനിലെ മലയാളി അസോസിയേഷനും വലിയ പിന്തുണ നൽകി. മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോമിന്റെ പ്രയത്നങ്ങളും ഒടുവിൽ ഫലം കണ്ടതോടെയാണ് ദിനേശന് നാട്ടിലെത്താൻ കഴിഞ്ഞത്.