തിരുവനന്തപുരം: വഞ്ചിയൂർ വെടിവെയ്പ്പ് കേസ് പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ അറസ്റ്റ്. വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് കൊല്ലം കണ്ണനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാലിദ്വീപിൽ നിന്ന് മടങ്ങിവരുന്ന വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് സുജിത്തിനെ പിടികൂടിയത്.
കഴിഞ്ഞ വർഷം ജൂലൈ 28നാണ് പ്രതിയായ വനിതാ ഡോക്ടർ സുജിത്തിന്റെ ഭാര്യയെ വെടിവെച്ച് പരിക്കേൽപ്പിച്ചത് . തന്നെ പിടികൂടിയ ശേഷമായിരുന്നു വനിതാ ഡോക്ടർ സുജിത്തിനെതിരെ പീഡനപരാതി നൽകിയത്. പ്രതിയായ വനിതാ ഡോക്ടറും സുജിത്തും ഒന്നിച്ച് ജോലി ചെയ്തവരാണ്. ഈ സമയത്ത് ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയും സുജിത്ത് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.സുജിത്ത് തന്നെ ബലംപ്രയോഗിച്ച് പീഡനത്തിരയാക്കി എന്നതായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്തുണ്ടായ ഈ പീഡനത്തിന് ശേഷം സുജിത്ത് മാലിദ്വീപിലേക്ക് പോയി. ഇതിന്റെ പ്രതികരമായിരുന്നു സുജിത്തിന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പ് എന്നുമായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. ഈ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.