കണ്ണൂർ: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് 22 ദിവസം പ്രായമുള്ള കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ.
തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്-റഫാന ദമ്പതികളുടെ കുഞ്ഞാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിയ്ക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനാണ് പടക്കം പൊട്ടിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. പെട്ടെന്നുണ്ടായ സംഭവത്തിൽ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായി. അല്പസമയം കഴിഞ്ഞ ശേഷമാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു
ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നുമാണ് കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നത്. വരനെ വരവേൽക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആഘോഷം നടന്നത്. നടപടി ആവശ്യപ്പെട്ട് കുടുംബം കൊടുവല്ലൂർ പൊലീസിൽ പരാതി നൽകി.