റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്ന് കടകളിൽ എത്തിക്കുന്ന കരാർ ജീവനക്കാരുടെ സമരത്തിന് പിറകേ കടകളടച്ച് സമരം ചെയ്യുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമര സമിതിയും മുന്നറിയിപ്പ് നൽകിയതോടെ റേഷൻവിതരണം സ്തംഭനത്തിലേക്ക്. ജനുവരി 1 മുതലാണ് കേരള ട്രാൻസ് പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സമരം തുടങ്ങിയത്. സെപ്തംബർ മുതലുള്ള ബിൽ കുടിശിക നൽകണമെന്നാണ് ആവശ്യം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് റേഷൻ വ്യാപാരികൾ. പല കടകളിലെയും സ്റ്റോക്ക് തീർന്നു തുടങ്ങി. കാർഡുകളുടെ എണ്ണം അനുസരിച്ചാണ് വ്യാപാരികളുടെ വരുമാനം നിശ്ചയിക്കുന്നത്. 8,000 പേർക്ക് 25,000,3,000 പേർക്ക് 15000 ത്തിൽ താഴെ, 1,000 പേർക്ക് പതിനായിരത്തിൽ താഴെ എന്നിങ്ങനെയാണ് ശരാശരി വരുമാനം. 2018 ൽ നടപ്പാക്കിയ പാക്കേജാണിത്. ഇത് വർദ്ധിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.