യുഡിഎഫ് അനുവദിക്കുകയാണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെയും മത്സരിക്കാൻ തയ്യാറാണെന്ന് മുൻ എംഎൽഎ പിവി അൻവർ. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിക്കും, അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും അൻവർ വ്യക്തമാക്കി. ഉറച്ചകോട്ടകളൊക്കെ പണ്ടത്തെ കാലത്തായിരുന്നു. ഇളക്കം തട്ടില്ല, തൊടാൻ പറ്റില്ല എന്ന് പറയുന്ന കാലമൊക്കെ കഴിഞ്ഞു. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകൾ. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെ തുടരും. എനിക്ക് എത്ര സീറ്റുവേണം ആ സീറ്റു വേണം എന്നൊക്കെ പറയാൻ സാധിക്കുമോ? അതൊക്കെ അവരാണ് മാന്യമായി പരിഗണിക്കേണ്ടത്’- പിവി അൻവർ പറഞ്ഞു.
‘ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല, പാർലമെന്ററി രാഷ്ട്രീയ രംഗത്ത് നിന്ന് പിന്മാറിയെന്നോ ജീവിതത്തിൽ ഇനിയൊരിക്കലും മത്സരിക്കില്ലെന്നോ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. അത് സാദ്ധ്യവുമല്ല. എന്റെ രാജികൊണ്ട് ഇപ്പോൾ ഒരു തിരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. എന്നാൽ അതിന് മുമ്പ് കൂടുതൽ രാജികൾ വന്നേക്കാം. അവിടയെും ഉപതിരഞ്ഞെടുപ്പ് വരാൻ സാദ്ധ്യതയുണ്ട്. അവിടെയും പിന്തുണ യുഡിഎഫിന് തന്നെയായിരിക്കും. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല’- അൻവർ വ്യക്തമാക്കി.