ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിൻ്റെയും പമ്പ ആൻഡ് ട്രക്ക് റൂട്ടിൻ്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭ അംഗീകാരം നൽകി. സന്നിധാനത്തിൻ്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-39 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കുന്നത്.സന്നിധാനത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചാണ് ലേ ഔട്ട് പ്ലാൻ. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണിത്. മകരവിളക്കിൻ്റെ കാഴ്ചകൾ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്മെൻറ്റിനെ പിന്തുണക്കുന്നതിനായി രണ്ട് ഓപ്പൺ പ്ലാസകളും ലേ ഔട്ട് പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാനനപാതയിലൂടെയുള്ള തീർഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രക്കുതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക് റൂട്ട് ഔട്ട് പ്ലാൻ. ഇതോടൊപ്പം ഒരു എമർജൻസി വാഹനപാതയും ഉൾപ്പെടുത്തി. പരിസ്ഥിതി സംരക്ഷണാർഥം ട്രക്ക് റൂട്ടിൻ്റെ ഇരുവശത്തും ബഫർസോണുമുണ്ടാകും.പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ട ത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപ ചെലവ് കണക്കാക്കുന്നു. ട്രക്ക് റൂട്ടിൻ്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടി രൂപയും ഉ ൾപ്പെടെ ആകെ 47.97 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പമ്പയുടെയും ട്രക്ക് റൂട്ടിൻ്റെയും വികസനത്തിനായി ലേ ഔട്ട്പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.