അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. കനത്ത മൂടൽമഞ്ഞിൽ വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി. അതേസമയം ദില്ലി യിൽ വായു മലിനീകരണ തോത് മോശം വിഭാഗത്തിൽ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതിശൈത്യം തുടരുന്ന ദില്ലിയിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തുടരുന്ന കനത്ത മൂടൽമഞ്ഞ് ഗതാഗത സംവിധാനങ്ങളെ പൂർണമായും ബാധിച്ചു. റൺവേയിൽ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞതോടെ നിരവധി വിമാനങ്ങളാണ് വൈകിയോടുന്നത്. കൊൽക്കത്ത വിമാനത്താവളത്തിലും ഇതേ സാഹചര്യമാണ്.ചണ്ഡീഗഡ് അമൃത്സർ,ആഗ്ര, തുടങ്ങി ഉത്തരേന്ത്യയിലെ മറ്റ് നിരവധി വിമാനത്താവളങ്ങളിലും സമാന സാഹചര്യമാണ്. മൂടൽമഞ്ഞിൽ റോഡ് -റെയിൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്. ഹരിയാനയിലെ ഹിസാറിലെ ഹൈവേയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു. നോയിഡ, ഗുരുഗ്രാം, ലക്നൗ, ആഗ്ര, കർണാൽ, ഗാസിയാബാദ് തുടങ്ങി നിരവധി സ്ഥലങ്ങളിലും കാഴ്ച പരിധി കുറഞ്ഞതോടെ വാഹനങ്ങൾ കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.