കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ഓടിപ്പോയ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. റിസോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരനായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയാണ് സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീ ഫയര്‍ഫോഴ്സെത്തി നിയന്ത്രണ വിധേയമാക്കി. ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തു നായകളെയും മുറിയിൽ അടച്ചിട്ട് തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട് റിസോര്‍ട്ടിൽ താമസിക്കുന്നവര്‍ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. രണ്ട് വളർത്തുനായകളും ചത്തു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തി. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം. തീ പടരുന്നത് കണ്ട് റിസോര്‍ട്ടിൽ താമസിക്കുന്നവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. റിസോര്‍ട്ടിന്‍റെ താഴത്തെ നിലയിലെ മുറിയിൽ പൂര്‍ണമായും തീ പടര്‍ന്നു.തീ കൊളുത്തിയശേഷം ഇയാള്‍ ഓടിപ്പോയി സമീപത്തെ പൂട്ടിയിട്ട വീട്ടിലെ കിണറ്റിന് മുകളിൽ തൂങ്ങി മരിക്കുകയായിരുന്നു. വാരം സ്വദേശി വിജിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. തീയിടുമ്പോള്‍ സുരക്ഷാ ജീവനക്കാരനും പൊള്ളലേറ്റിരുന്നു. മുറിയിൽ പെട്രോള്‍ ഒഴിച്ച് ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടാണ് തീ കൊളുത്തിയത്.









