ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു എഴുതിയ ഏറെ ചരിത്രപ്രാധാന്യമുള്ള കത്തുകൾ തിരിച്ചുതരാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തയച്ച് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി. നിലവിൽ സോണിയാ ഗാന്ധിയുടെ കയ്യിലാണ് ഈ കത്തുകൾ ഉള്ളത്. പിഎംഎംഎൽ അംഗം റിസ്‌വാൻ കദ്രി ആണ് രാഹുലിന് കത്തയച്ചത്. കത്തുകൾ ഒറിജിനൽ കോപ്പികളായോ,അല്ലെങ്കിൽ അവയുടെ പകർപ്പുകളായോ തിരിച്ചുതരണമെന്നാണ് ആവശ്യപ്പെടുന്നത്. എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, അരുണ ആസഫ് അലി, ജയപ്രകാശ് നാരായൺ എന്നിവരുമായുള്ള കത്തുകളാണ് ആവശ്യപ്പെട്ടത്. 1971ൽ ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ ഇവ പിഎംഎംഎല്ലിന് കൈമാറിയിരുന്നു. എന്നാൽ 2008ൽ അവയെല്ലാം സോണിയാ ഗാന്ധിക്ക് കൈമാറുകയായിരുന്നു. ഈ കത്തുകൾ ഗാന്ധി കുടുംബത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് തങ്ങൾക്ക് മനസിലാകുമെന്നും എന്നാൽ ചരിത്രപരമായ പ്രാധാന്യം ഉള്ളവ ആയതിനാൽ തിരികെ തരണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഗവേഷകർക്കും മറ്റും ഇവ ഏറെ പ്രയോജനപ്പെടുമെന്നും കൂടി ചൂണ്ടിക്കാട്ടിയാണ് കത്തുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെയും കത്തുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്നതിനെ പുനർനാമകരണം ചെയ്താണ് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കിയത്. പ്രധാനമന്ത്രിക്കാണ് ഇതിന്റെ ചുമതല.