വടക്കൻ കേരളത്തിൽ അതിവേഗം പ്രചരിക്കുന്ന ‘മെക്ക് 7’ എന്ന വ്യായാമ കൂട്ടായ്മയ്ക്കെതിരെ ഉന്നയിച്ച വിമർശനത്തിൽനിന്നു പിന്നാക്കം പോയി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ജീവിത ശൈലീരോഗങ്ങളെ ചെറുക്കാനുള്ള ഒരു വ്യായാമകൂട്ടായ്മയാണ് അത്. അതിനെ എതിർക്കേണ്ട കാര്യമില്ല. അത്തരം പൊതു വേദികളിൽ ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, സംഘപരിവാർ തുടങ്ങിയ വർഗീയ ശക്തികൾ നുഴഞ്ഞു കയറി അവരുടെ അജൻഡകൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നാണു പറഞ്ഞതെന്നും മോഹനന്‍ പറഞ്ഞു. മെക്ക് 7 നു പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്‌ലാമിയുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹനന്റെ വിമർശനം.
സിപിഎം നേതാക്കളും സുന്നി നേതാക്കളും കൂട്ടായ്മയ്ക്കെതിരെ പരസ്യ നിലപാടെടുത്തതോടെ വിവാദമായിരുന്നു. കൂട്ടായ്മയ്ക്കു പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടുമാണെന്നാണ് ആരോപണം. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദിയും ഇതേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പൊലീസ് സ്പെഷൽ ബ്രാഞ്ചും സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അതേസമയം, എന്നാൽ ഇത് ആരോഗ്യ പരിചരണത്തിനുള്ള കൂട്ടായ്മ മാത്രമാണെന്നും സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ടെന്നുമാണ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നവരുടെ മറുപടി. വിഘടനവാദികൾ സംഘത്തിലുണ്ടെങ്കിൽ പൊലീസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.