കൊൽക്കത്ത: പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഭർതൃ സഹോദരൻ യുവതിയെ കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി, മൂന്ന് കഷ്ണങ്ങളായി ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു. കൊൽക്കത്തയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയിൽ നിന്നാണ് യുവതിയുടെ തല കണ്ടെത്തിയത്. അതിയൂർ റഹ്മാൻ ലസ്കർ എന്ന കെട്ടിടനിർമാണത്തൊഴിലാളിയാണ് 30 കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. ലസ്കറിന്റെ സഹോദരനാണ് യുവതിയുടെ ഭർത്താവ്. എന്നാൽ രണ്ട് വർഷമായി യുവതിയും ഭർത്താവും വേർപിരിഞ്ഞ് കഴിയുകയാണ്. ലസ്കർ ജോലി ചെയ്തിരുന്ന പ്രദേശത്ത് തന്നെയാണ് യുവതിയും വീട്ടുജോലി ചെയ്തിരുന്നത്.യുവതിയോട് താൽപര്യം തോന്നിയ ലസ്കർ പ്രണയാഭ്യർഥന നടത്തി. ലസ്കറിന്റെ ആവശ്യം നിരസിച്ച യുവതി ഫോണിൽ ഇയാളെ ബ്ലോക്ക് ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണമായത്. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന വ്യാജേന നിർമാണത്തിലിരുന്ന കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി ഇയാൾ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.എന്നിട്ടും ദേഷ്യമടങ്ങാതെ വന്നപ്പോൾ അയാൾ തലയറുത്ത് കഷ്ണങ്ങളാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ തല നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലസ്കറിനെ പിടികൂടിയത്.