കേരളം മുതിർന്ന പൗരന്മാരുടെ സ്വർഗമായി മാറരുതെന്ന് എം.എ. യൂസഫലി പറഞ്ഞു. കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ചെറുപ്പക്കാർ വിദേശത്തേക്കു പോകുകയാണ്. കേരളത്തിൽ പുതിയ പദ്ധതികൾ വരണം. പഴയ നിയമങ്ങൾ മാറി പുതിയ നിയമങ്ങൾ വരണം, വാണിജ്യ പദ്ധതികൾ വരണം, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അതേ സമയം നാടിനു വേണ്ടി ഒന്നും ചെയ്യാതെ പലതും നശിപ്പിക്കാനായി യൂട്യൂബർമാരിൽ ഒരു വിഭാഗം നടത്തുന്ന പ്രവൃത്തികളെയും അദ്ദേഹം വിമർശിച്ചു. ‘യൂട്യൂബർമാർ പലതും നശിപ്പിക്കാൻ വേണ്ടിയാണു ശ്രമിക്കുന്നത്. നമ്മളെ ആട്ടിപ്പായിക്കാൻ ചില വ്ലോഗർമാർ ഉണ്ട്.
അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരാരും ഈ നാടിനു വേണ്ടി ഒരു സംഭാവനയും ചെയ്യാതെ നാട്ടിലെ പലതും നശിപ്പിക്കാനാണു നിലനിൽക്കുന്നത്, എം.എ. യൂസഫലി പറഞ്ഞു.അക്ഷരനഗരിക്ക് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ് ഇതെന്നും അതിന് യൂസഫലിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും ലുലു മാളിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നമ്മുടെ രാജ്യം ലോകത്തിനു സംഭാവന ചെയ്ത ബിസിനസ് ചക്രവർത്തി ആണ് യൂസഫലിയെന്നും വാസവൻ പറഞ്ഞു
യൂസഫലിയുടെ മനസ്സിന്റെ നന്മയാണ് ലുലുവിന്റെ വളർച്ചയുടെ കരുത്തെന്ന് ലുലുമാൾ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു പറഞ്ഞു. ഒരിക്കൽ രാഷ്ട്രപതി ഭവനിൽ ബഹ്റൈൻ രാജാവിനു നൽകിയ സ്വീകരണ ചടങ്ങിൽ എന്നെ രാജാവിന്റെ അടുത്തു കൊണ്ടുപോയി യൂസഫലി പരിചയപ്പെടുത്തി. മനോരമയെ കുറിച്ചും എന്നെക്കുറിച്ചും യൂസഫലി രാജാവിനോട് സംസാരിച്ചു. നമുക്ക് രാജാവിനെ കേരളത്തിലേക്കു ക്ഷണിക്കണ്ടേയെന്ന് യൂസഫലി ചോദിച്ചു. ലുലുവിന്റെ സ്ഥാപനങ്ങൾ ബഹ്റൈനിൽ കാഴ്ചവയ്ക്കുന്ന മികച്ച പ്രവർത്തനങ്ങളും യൂസഫലിയുടെ നേതൃത്വത്തിൽ നടത്തുന്ന സഹായ പ്രവർത്തനങ്ങളും രാജാവ് എന്നോടു പറഞ്ഞു. യൂസഫലിയുടെ നന്മ തന്നെയാണ് ലുലുവിന്റെ കരുത്ത്. ചരിത്രം നിരവധി സൃഷ്ടിച്ച വ്യക്തികൂടിയാണ് യൂസഫലി. ഒരു കാലത്ത് ഇന്ത്യയെ അടക്കിഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുഖ്യ ഓഹരി ഉടമകളിൽ ഒരാളായി അദ്ദേഹം മാറി. സ്കോട്ട്ലൻഡ് യാർഡിന്റെ ആസ്ഥാനം സ്വന്തമാക്കി, മാമ്മൻ മാത്യു പറഞ്ഞു.
കോട്ടയത്തിന്റെ വികസനത്തിൽ പങ്കാളിയാകാൻ ലുലുവിന് സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫലി പറഞ്ഞു. വലിയ തൊഴിൽ സാധ്യത സമ്മാനിക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാം അവരുടെ നല്ല നിമിഷങ്ങൾ പങ്കിടാൻ ഉള്ള വേദിയായി ലുലു ഗ്രൂപ്പിന്റെ പുതിയ മാൾ മാറുമെന്നും അഷ്റഫ് അലി പറഞ്ഞു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ഷീന ബിനു, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ് എന്നിവരും ചടങ്ങിനെത്തി. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും. രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഒരുക്കിയിരിക്കുന്നത്