വയനാട്: വയനാട് ഉരുൾപൊട്ടലിൽ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കൈമാറണമെന്ന് കളക്ടർ ഉത്തരവിട്ടു. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ. മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്നാണ് തിരിച്ചറിഞ്ഞത്.നേരത്തെ ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാല് പേരുടെ ആണെന്നാണ് കരുതിയിരുന്നത്. കൂടാതെ നിലവിലെ സംസ്കാര സ്ഥലം തുടരണമെന്ന് താല്പര്യമുള്ളവർക്ക് അടയാളപ്പെടുത്തിയ പേരുകളിൽ മാറ്റം വരുത്താനുള്ള സൗകര്യവും ഏർപ്പാടാക്കണമെന്നും കളക്ടറുടെ നിർദ്ദേശം.അതേസമയം ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായി നാലുമാസം കഴിഞ്ഞിട്ടും 40ലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ ഇപ്പോൾ മേഖലകളിൽ തിരച്ചിൽ നടക്കുന്നില്ല. മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സൂചിപ്പാറ ആനടികാപ്പ് മേഖലകളിൽ തിരച്ചിൽ നടത്തണമെന്ന് മുൻപ് കാണാതായവരുടെ ബന്ധുക്കൾ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പിന്നീട് കാര്യമായ തിരച്ചിലുകൾ എവിടേയും നടന്നില്ല.