ന്യൂഡൽഹി: അപകീർത്തികേസ് റദ്ദാക്കണമെന്ന അരവിന്ദ് കെജ്‍രിവാളിന്റെ ഹരജി സുപ്രിംകോടതി തള്ളി. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത പരാമർശത്തെ തുടർന്നുണ്ടായ കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിലാണ് ആം ആദ്മി പാർട്ടി നേതാവിനു തിരിച്ചടിയായി കോടതിവിധി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കെജ്‍രിവാള്‍ നടത്തിയ പരാമർശത്തിനെതിരെയാണ് ഗുജറാത്ത് സർവകലാശാല മാനനഷ്ടക്കേസ് നൽകിയിരുന്നത്. കേസിൽ നേരത്തെ ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയിരുന്നു. തുടർന്നാണ് കെജ്‍രിവാൾ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്.വി.എൻ ഭാട്ടിയും ഉൾപ്പെടുന്ന ബെഞ്ച് ആണ് കെജ്‍രിവാളിന്റെ ഹരജി തള്ളിയത്. ഇതേ ആവശ്യമുന്നയിച്ച് ഹരജി നൽകിയ ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിന്റെ കേസിൽ കോടതി സ്വീകരിച്ച നിലപാട് ആണ് കോടതി ഇന്നു ചൂണ്ടിക്കാട്ടിയത്. വിഷയത്തിൽ കോടതി സ്ഥിരത പാലിക്കണമെന്നതിനാൽ സഞ്ജയ് സിങ്ങിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.