തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. 900 മെഗാവാട്ടിന്റെ കുറവുണ്ട്. മദ്ധ്യപ്രദേശിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നും കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15നും അർദ്ധരാത്രി 12.45നും ഇടയിലുള്ള സമയത്താകും പവർകട്ട്.പവർ എക്സ്‌ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തുകയല്ലാതെ മറ്റുമാർഗങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 99 ദശലക്ഷം യൂണിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോർട്ട്.
പീക്ക് അവറിലെ വൈദ്യുതി ആവശ്യകത 5000 മെഗാവാട്ടിന് മുകളിലേയ്ക്ക് ഉയർന്നത് മുൻ വർഷങ്ങളിലെ കടുത്ത വേനൽക്കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അവർ പറഞ്ഞു. വൈദ്യുതി പ്രശ്നം പരിഹരിക്കാൻ കെഎസ്ഇബി സിഎംഡി എൻ എസ് രാജമാണിക്യം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മഹാരാഷ്ട്രയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഹിമാചൽപ്രദേശിൽ നിന്ന് 250 മെഗാവാട്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പീക്ക് അവറിൽ 70 മെഗാവാട്ട് മാത്രമാണ് നിലവിൽ കേരളത്തിന് ലഭിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഈ മാസം 30-ാം തീയതി വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും നൽകുന്ന സൂചന.









