ചങ്ങരംകുളം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ചങ്ങരംകുളത്ത് ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ഗണേശ വിഗ്രഹങ്ങളുടെ ഘോഷയാത്രകൾ ശ്രീശാസ്താ സ്കൂൾ പരിസരത്ത് മഹാസംഗമമായി.
തുടർന്ന് കാഞ്ഞിയൂർ, മൂക്കുതല, പിഠവന്നൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തിയ ശോഭായാത്ര വൈകിട്ട് 6.30-ഓടെ നരണിപ്പുഴയിലെത്തി. തുടർന്ന് നിമജ്ജനച്ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമായി.
മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിഗ്രഹങ്ങളിലൊന്നായ സംഘാടകസമിതി ഒരുക്കിയ 11 അടിയിലധികം ഉയരമുള്ള ഗണേശ വിഗ്രഹവും കോക്കൂർ പ്രദേശത്തുനിന്നുള്ള വിഗ്രഹങ്ങളും ശോഭായാത്രയ്ക്ക് പ്രൗഢിയേകി. ഗണേശസൂക്തങ്ങളുടെ ആലാപനത്തിനൊപ്പം വീരനാട്യം, പുലിവേഷങ്ങൾ, വാദ്യമേളങ്ങൾ, ഡി.ജെ. എന്നിവയും ഘോഷയാത്രയ്ക്ക് അകമ്പടിയായി. നൂറുകണക്കിന് ഭക്തരും നാട്ടുകാരും പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ വിഗ്രഹങ്ങൾക്ക് ഭക്തിനിർഭരമായ സ്വീകരണവും നൽകി.
ഗണേശോത്സവ സമിതി പ്രസിഡന്റ് അനീഷ് ചിയ്യാന്നൂർ, ജനറൽ സെക്രട്ടറി ബബീഷ് പെരുമ്പാവൂർ, പ്രോഗ്രാം കോർഡിനേറ്റർ കെ.വി. മണികണ്ഠൻ കൊളഞ്ചേരി, ട്രഷറർ ജിജിൻ ഉണ്ണി, ഭാരവാഹികളായ ജിജേഷ് കാരയിൽ, അജിത്ത് ഗ്ലാസ്കോ, രജിതൻ പന്താവൂർ, സുബീഷ് ശ്രീരഞ്ജിനി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.








