തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കുന്നു. ജയിൽ ഡിജിപി ശിപാർശ നൽകി. കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ നൽകാനാണ് ശിപാർശ. പത്തു കോടി രൂപ പ്രതിവർഷം ലാഭിക്കാനും തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആഴ്ചയിൽ ഒരുതവണ മട്ടനും രണ്ടുതവണ മീനുമാണ് നൽകുന്നത്. ജയിൽവകുപ്പ് മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നൽകിയ കത്തിലാണ് മട്ടനും മീനും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരുവർഷം മട്ടൻ വാങ്ങാൻ 5.72 കോടി രൂപയും മീനിന് 4.8 കോടിയുമാണ് ചെലവഴിക്കുന്നത്. കൂടാതെ ഇവ സംഭരിക്കാനും ബുദ്ധിമുട്ടുണ്ടെന്ന് ഡിജിപി ശിപാർശയിൽ പറയുന്നു. കോഴിവാങ്ങാൻ 1.26 കോടിയും സോയാ ചങ്ക്‌സിനും മുട്ടയ്ക്കും കൂടി 3.4 കോടിയും മാത്രമേ ചെലവുവരൂ. നിലവിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും മീനും ശനിയാഴ്ചയാണ് മട്ടനും നൽകുന്നത്. മാംസാഹാരം കഴിക്കാത്തവർക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകും.










