കാലിഫോർണിയ: അമേരിക്കയിലെ കലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. അയൽക്കാരി കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജനയെ അനില കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുന്നത് കണ്ടവരുണ്ട്. അതേസമയം ആനിന്റെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട അഞ്ജനയും ആനിയും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു. അഞ്ജന അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജേഷ് ആണ് ഭർത്താവ്. ഒരു ആറുവയസ്സുകാരി മകളുണ്ട്. കോട്ടയം സ്വദേശിയായ ആനിൻ്റെ ഭർത്താവ് ജേക്കബ് (മിഥുൻ) ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള കാർ ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓടിച്ചുപോയതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വാഹനം ഓടിച്ചത് സ്ത്രീയാണെന്നും അവർ വിവരം നൽകി. മിൽപീറ്റസ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അഞ്ജന മരിച്ചിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ അഞ്ജനയെ ഇടിച്ച കാർ മുൻഭാഗം തകർന്ന നിലയിൽ കിടക്കുന്നത് പൊലീസ് കണ്ടെത്തി. പിന്നാലെ വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ ആനിൻ്റെ ഭർത്താവ് ജേക്കബാണ് വീടിനുള്ളിൽ ഭാര്യ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്താണ് കൊലപാതകങ്ങൾക്ക് കാരണം എന്ന് വ്യക്തമല്ല







