തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തോടുള്ള പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തോട് തനിക്ക് ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് മന്ത്രി പറഞ്ഞു. പരാമർശം സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് പോലും മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല.
‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല. കേരളത്തിൽ മുസ്‌ലിം സമുദായത്തിലെ വളരെ വ്യത്യസ്ത ധാരകളിലുള്ള ഒരുപാട് ആളുകളുണ്ട്. അവരോട് ചോദിച്ചാൽ മതി. ഞാൻ അതിനെ കുറിച്ച് കമന്റ് ചെയ്യുന്നില്ല. ഞാൻ ഒരു കാര്യത്തിൽ കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ അതിന്റെ അർഥം കമന്റ് ചെയ്യുന്നില്ല എന്നാണ്. നിങ്ങൾ കുത്തിക്കുത്തി ചോദിച്ചാലും അങ്ങനെ തന്നെയാണ്. എനിക്ക് എന്റെ അഭിപ്രായം സൂക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ടല്ലോ.’ -കെ.എം. ഷാജി പറഞ്ഞു.
കഴിഞ്ഞദിവസമാണ് സ്ത്രീകൾക്കെതിരെയുള്ള കാന്തപുരം അബൂബക്കർ മുസ്‌ല്യാരുടെ ആവർത്തിച്ചുള്ള പരാമർശം ഉണ്ടായത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് തടയുന്നതിന് കാരണം അവരോടുള്ള ബഹുമാനമാണെന്ന വിചിത്ര നിലപാടും കാന്തപുരം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.








