കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട എസ്എഫ്‌ഐ നേതാവ് കെ. നവനീതിനെ പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നവനീതിനെ പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. എസ്എഫ്‌ഐ, ബാലസംഘം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ പദവികളിൽനിന്നെല്ലാം ഇതോടെ നവനീത് പുറത്തായി.
പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്‌ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായിരുന്നു ചുഴലി സ്വദേശിയായ നവനീത്. കണ്ണൂർ സ്വദേശിനിയുടെ പരാതിയിലായിരുന്നു നവനീതിനെതിരെ ശ്രീകണ്ഠപുരം പോലീസ് കേസെടുത്തിരുന്നത്. ഈ മാസം 20-ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഇയാൾ ഒളിഞ്ഞിരുന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.
യുവാവിനെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് അറസ്റ്റുരേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. അതേസമയം, പ്രതിക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്നും ഇയാളെ പോലീസ് സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് ആഭ്യന്തരമന്ത്രിക്ക് യുവതി പരാതി നൽകിയിരുന്നു.
മൊഴി കൃത്യമായി പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന് പോലീസ് വരുത്തിതീർക്കുന്നു എന്നുമാണ് യുവതിയുടെ ആരോപണം. ഈ പരാതി ആഭ്യന്തരമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. അതേസമയം, പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.








