മണ്ണിലും വിണ്ണിലും അന്ത്യപ്രവാചകന്റെ പ്രകീർത്തനങ്ങളുയർന്നു. തിരുപ്പിറവിയുടെ ഇശലോർമ്മകളുമായി ഇസ്‌ലാംമത വിശ്വാസികൾ ചൊവ്വാഴ്ച നബിദിനം ആഘോഷിക്കും.ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിലാണ് നബിദിനാഘോഷമെന്നതും ഏറെ ശ്രദ്ധേയമാണ്. അതിനാൽത്തന്നെ ഉത്രാടപ്പാച്ചിലും നബിദിനാഘോഷവും കാരണം പാതയോരങ്ങളിൽ വൻതിരക്കായിരിക്കും അനുഭവപ്പെടുക
പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചും മതസംഘടനകളും നബിദിന റാലികളും മൗലീദ് പാരായണവും പ്രാർഥനാസദസ്സുകളും സംഘടിപ്പിക്കും. ആഘോഷങ്ങൾക്കായി യുവാക്കളുടെ നേതൃത്വത്തിൽ പള്ളിയങ്കണങ്ങളും മദ്രസകളും അലങ്കരിച്ചും നബിദിന റാലികൾ കടന്നുപോകുന്ന പാതയോരങ്ങളിൽ തോരണങ്ങളാലും വർണക്കടലാസുകൾ കെട്ടിയുമുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്.
ഇസ്‌ലാംമത വിശ്വാസപ്രകാരം മുഹമ്മദ് നബി ജനിച്ച ഹിജ്‌റ വർഷമായ റബിഉൽ അവ്വൽ ഒന്നുമുതൽത്തന്നെ ജില്ലയിൽ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു.
വിളംബര റാലികളും മതപ്രഭാഷണ സദസ്സുകളും മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികളുമായി കഴിഞ്ഞദിവസങ്ങളിൽ വിശ്വാസികൾ ആഘോഷങ്ങളിൽ സജീവമായിരുന്നു. നബിയുടെ ജന്മദിനമായ ചൊവ്വാഴ്ച മദ്രസ-മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദഫ്മുട്ട്, കോൽക്കളി, സ്കൗട്ട്, പുഷ്പാലങ്കാരങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ നബിദിനറാലികൾ നടത്തും
റാലികൾ കടന്നുപോകുന്ന വഴികളിൽ മധുരപലഹാരങ്ങളും അന്നപാനീയങ്ങളും നൽകി സ്വീകരണവുമൊരുക്കും. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് അന്നദാനവും പ്രവാചക പ്രകീർത്തന സദസ്സുകളും പ്രാദേശികമായി നടക്കും. വൈകിട്ട് മദ്രസകളിൽ ഇതിനകം നടത്തിയ കലാപരിപാടികളിൽ വിജയിച്ച പ്രതിഭകളുടെ കലാപ്രദർശനവും ഉണ്ടായിരിക്കും.







