അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ല രാജിയെന്ന് പ്രതികരണം. പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ലക്ഷ്യങ്ങളിൽ നിന്ന് ദുർബലപ്പെടുത്തിയെന്ന് വിമർശനം. പടിയിറങ്ങൽ പിന്മാറ്റം അല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് നടിമാരുടെ സമൂഹമാധ്യമ പോസ്റ്റ്.
ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി സംഘടനയിൽ പോരാടി. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടിയെന്ന് നടിമാർ പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ ആയിരുന്നു. പൊതു ശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും തിരിച്ചുവന്നു. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികൾ അല്ല വിശ്വാസയോഗ്യതയാണെന്നും താരങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു
അഭിനേതാക്കളുടെ സംഘടന അമ്മയിൽ ചേരിപ്പോര് തുടരുന്നതിനിടെയാണ് താരങ്ങളുടെ രാജി. രാഷ്ട്രീയ ആരോപണങ്ങളിലേക്കും സാമ്പത്തിക ക്രമക്കേടിലേക്കും കടന്ന് അംഗങ്ങൾ. ശ്വേത മേനോൻ കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ സാധ്യത. അപമാനിക്കാൻ ശ്രമം തുടങ്ങിയത് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെയെന്ന് ശ്വേത മേനോൻ ആരോപിച്ചു. നടി അൻസിബയുടെ പരാതിയിൽ അമ്മ മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയക്കെതിരെ ഉടൻ കേസെടുത്തേക്കും








