തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മുതിർന്ന സിപിഎം നേതാക്കൾ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.കെ. വർഗീസ് അടക്കമുള്ളവർ കോടതിയിൽ ഹാജരായി. രണ്ടാംഘട്ട കുറ്റപത്രത്തിലാണ് എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ അടക്കമുള്ളവർ പ്രതിചേർക്കപ്പെട്ടത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇവർ ഹാജരായത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാമത് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ പ്രതിചേർക്കപ്പെട്ടതിന്റെ ഭാഗമായാണ് എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ അടക്കമുള്ളവർ എത്തിയത്.2012-13 കാലഘട്ടത്തിലാണ് കരുവന്നൂർ ബാങ്കിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രമക്കേടിന് തുടക്കം കുറിച്ചത്. ഭരണസമിതിയെ നിയന്ത്രിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു സബ് കമ്മിറ്റിയെ നിയോഗിച്ചു. ഈ സബ് കമ്മിറ്റി ഇടപെട്ടുകൊണ്ട് വഴിവിട്ട ലോണുകൾ അനുവദിച്ചുവെന്നും എന്നാൽ പിന്നീട് ഇവർ തിരിച്ചടച്ചില്ലെന്നുമാണ് ഇ.ഡി.യുടെ കണ്ടെത്തൽ. നിക്ഷേപകർക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായെന്നും ഇഡി കണ്ടെത്തി.
2017ൽ പുറത്തശ്ശേരി പാർട്ടിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഓഫീസ് പണിയാൻ തീരുമാനിച്ചിരുന്നു. ഇതിനായി സഹകരണ ബാങ്കിൽ പ്രത്യേകം അക്കൗണ്ടുകൾ തുടങ്ങി. വഴിവിട്ട ലോൺ അനുവദിച്ചവരിൽ നിന്ന് കമ്മിഷൻ ഇനത്തിൽപണം വാങ്ങി ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ചാണ് ഓഫീസ് കെട്ടിടം നിർമ്മിച്ചതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
എ.സി. മൊയ്തീൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് വഴിവിട്ട ലോൺ അനുവദിക്കാൻ നിർദേശം നൽകിയതും സബ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്. പിന്നീട് കെ. രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലേക്ക് വന്നപ്പോഴാണ് അക്കൗണ്ട് തുടങ്ങുകയും കമ്മിഷൻ പണം എത്തിക്കുകയും ചെയ്തത്. പിന്നീട് എം.എം. വർഗീസ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ഓഫീസിനായി സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് ഇവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്.








